നാലു യതിയുള്ളപാദങ്ങളിൽ നന്നാലുവട്ടം ആവർത്തിക്കുന്നത് എന്ന് ഭാഷാഭൂഷണം. ഉദാഹരണമായി കൊടുത്തിരിക്കുന്നതു് കുസുമമഞ്ജരി. കുസുമമഞ്ജരിക്ക് യതി ഇല്ലെന്ന് നമുക്കറിയാം.
നാലു യതിയുള്ളപാദങ്ങളിൽ നന്നാലുവട്ടം ആവർത്തിക്കുന്നത് എന്ന് ഭാഷാഭൂഷണം. ഉദാഹരണമായി കൊടുത്തിരിക്കുന്നതു് കുസുമമഞ്ജരി. കുസുമമഞ്ജരിക്ക് യതി ഇല്ലെന്ന് നമുക്കറിയാം.
ഷോഡശപ്രാസത്തിനു് യതി ശരിക്കും നിർബന്ധമാണോ? അല്ലെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്. എല്ലാവൃത്തങ്ങൾക്കും ഒരുസ്വാഭാവിക ഈണമുണ്ടാകും, ആ ഈണത്തിൽ ചൊല്ലിവരുമ്പോൾ ചിലപ്രത്യേകസ്ഥാനങ്ങളിൽ ഒരു ഊന്നൽ വരാം. ആ സ്ഥാനം പ്രാസത്തിനെടുത്താലും ഷോഡശപ്രാസം കൊണ്ടുവരാനാകും. വരിയിലുടനീളം ഗണക്രമം സന്തുലിതമായിരിക്കുന്ന വൃത്തങ്ങൾ എന്നു പറയുന്നതാകും കൂടുതൽ ശരി. സന്തുലിതാവസ്ഥയും നിർബന്ധമോ, വേണമെന്നില്ല ആ വൃത്തത്തിൻ്റെ സ്വാഭാവികമായ ഈണത്തിൽ എവിടെയെല്ലാം ഒരു ഊന്നൽ വരുന്നുണ്ടോ ആ സ്ഥാനങ്ങൾ എന്നും പറയാം.
അതായത് 4 വരി X 4 വരി = 16. ഇതാണ് ഷോഡശപ്രാസമെന്നും, ഷോഡശാക്ഷരപ്രാസമെന്നും അറിയപ്പെടുന്നത്.
ചുരുക്കിപ്പറഞ്ഞാൽ
കൃത്യമായസ്ഥാനം X 4 വട്ടം = 16 എന്ന ഷോഡശപ്രാസം. എന്തുകൊണ്ട് കൃത്യമായസ്ഥാനം? അനുപ്രാസത്തിൽനിന്നും അത് വേർതിരിച്ചറിയാൻ.
പ്രാസത്തിനെടുക്കുന്നസ്ഥാനം ആദ്യാക്ഷരമോ അന്ത്യാക്ഷരമോ ആകരുത്. അങ്ങനെചെയ്താൽ അത് ആദ്യാക്ഷരപ്രാസമോ അന്ത്യാക്ഷരപ്രാസമോ ആകും.
പൊതുവായ മറ്റുവിവരണം
വ്യഞ്ജനങ്ങളുടെ ആവർത്തനമാണ് പ്രാസം, അതായത് അക്ഷരമാലയിലെ ക മുതൽ തുടർന്നങ്ങോട്ടുള്ള ഏത് അക്ഷരത്തിൻ്റേയും ആവർത്തനം. ക എന്ന അക്ഷരം സത്യത്തിൽ ക് + അ ആണു്. തെന്നിന്ത്യയിൽ അക്ഷരമാല അഭ്യസിപ്പിക്കുന്നതു് ക ച ട ത പ എന്നൊക്കെയാണു്, പക്ഷെ വടക്കോട്ടുപോയാൽ അവർ പഠിപ്പിക്കുക ക്, ച്, ട്, ത്, പ് എന്നൊക്കെയാണു്. കഖഗഘങയൊന്നും അവിടെയില്ല, ക്, ഖ്, ഗ്, ഘ്, ങ് മാത്രമേയുള്ളൂ. അതിനോടുകൂടി ഏതുസ്വരം ചേരുന്നുവോ അതുകൂടി ചേർത്ത് അവ ഉച്ചരിക്കുകയാണു് അവർ ചെയ്യുന്നതു്. വ്യഞ്ജനത്തോടുകൂടി എപ്പോഴും അ എന്ന സ്വരം ചേർത്ത് പറഞ്ഞുപഠിക്കുന്ന രീതി ദ്രാവിഡഭാഷകളിൽ മാത്രമാകും. അതുകൊണ്ടു് നമ്മുടെ ഉദാഹരണത്തിൽ ക് എന്ന വ്യഞ്ജനത്തിനുള്ളതാണു് പ്രാസം, അവ വാക്കുകളാക്കുമ്പോൾ വേണ്ടവിധത്തിൽ മറ്റു സ്വരക്ഷരങ്ങളും ചേർത്ത് ക കാ കി കീ കു കൂ എന്ന രീതിയിൽ മാറ്റിയെടുക്കാവുന്നതാണു് (സ്വരഭേദം വരുത്തുക). വ്യഞ്ജനത്തിനാണു പ്രാസം, അതോടൊപ്പം ചേർന്നിരിക്കുന്ന സ്വരാക്ഷരങ്ങൾക്കു പ്രാസം കണക്കാക്കേണ്ടതില്ല.
എന്നിരുന്നാലും ഒറ്റവ്യഞ്ജനം പ്രാസത്തിനെടുക്കുമ്പോൾ സ്വരഭേദം വരുത്താതെ പ്രാസം കൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്ന ഒരാളാണു ഞാൻ, ആ അക്ഷരം അങ്ങനെ മാറാതെ നിൽക്കുന്നതു വായിക്കാനൊരു രസം, അത്രയേയുള്ളൂ.
ഷോഡശപ്രാസത്തിൽ എഴുതിയിട്ടുള്ള കവിതകൾ അത് എഴുതിയ വൃത്തത്തിൻ്റെ പേരുസഹിതം താഴെക്കൊടുക്കുന്നു.