സ്രഗ്ദ്ധരാ സാഹസങ്ങൾ
നാഗബന്ധം ചേർത്തുള്ള ശ്ളോകങ്ങളും അവയുടെ ചിത്രങ്ങളും ഇവിടെ കാണാം
സ്രഗ്ദ്ധരാ സാഹസങ്ങൾ
നാഗബന്ധം ചേർത്തുള്ള ശ്ളോകങ്ങളും അവയുടെ ചിത്രങ്ങളും ഇവിടെ കാണാം
സാരംഗം മഞ്ജുസാന്ദ്രം പദഗരിമ മമപ്രേമമായ് പൂകിനവ്യം
ചിമ്പാകം സൂനഭാനപ്രമദവനവചം പദ്യപദ്മം ലലാമ
നിധ്യാനത്തിൻവിവേകം പ്രസരസമയമോ നന്മസാരം പരാഗ-
ത്താലല്ലോ പൂത്തുനിൽപ്പൂ കനകരുചി കവിസ്വപ് നമായന്തരംഗം
പദപരിചയം
സാരംഗം : സ്വർണ്ണം, രത്നം, താമര, ചന്ദനം
ചിമ്പാകം : ചെമ്പകം
സൂനഭാനം : പൂവിൻ പ്രകാശം
വചം : തത്ത, ശാരികപ്പൈങ്കിളി
ലലാമ : ഭംഗിയുള്ള, കൗതുകം തോന്നിക്കുന്ന
നിധ്യാനം : കാഴ്ച, ദര്ശിക്കൽ, ആലോചിച്ചറിയൽ
രുചി: രശ്മി, നിറം, ശോഭ
അന്വയാർത്ഥം - സ്വർണംപോലെ മനോഹരമായി ഘനീഭവിച്ച വാക്കുകളുടെ ഗാംഭീര്യം എൻ്റെ പുതിയ ഇഷ്ടമായി പ്രാപിച്ചപ്പോൾ ചെമ്പകപ്പൂവിൻ്റെ പ്രകാശം പരത്തുന്ന ഉദ്യാനത്തിലെ (ഉദ്യാനത്തിലിരുന്ന്) ശാരികപ്പൈങ്കിളി (പാടുന്ന) ഭംഗിയുള്ള താമരപോലുള്ള പദ്യം കണ്ടറിഞ്ഞ തിരിച്ചറിവ് പരക്കുന്ന സമയത്ത് നന്മയുടെ സാരമായ പരാഗത്താൽ കനകനിറത്തിലുള്ള കവിസ്വപ്നമായിട്ടല്ലോ (എൻ്റെ) അന്തരംഗത്തിൽ പൂത്തുനിൽപ്പൂ.
ഓരാതേ മഞ്ജിമത്തേനലനവകലികയ്ക്കുള്ളിലോ കൊഞ്ചിയാദ്യം
മട്ടാകെച്ചേർത്തുടൻവന്നമലമടുമലർ രഞ്ജനത്തോടു തുള്ളി
പാരായാരാമമാകെ സ്മിതമിതളിടുവാൻ വണ്ടുമന്ദാരസൂന-
ത്തോടുള്ളംകൊണ്ട പാശം രതിരവമരുമയ്ക്കൊത്തു പാടുന്നുരാഗം
പദപരിചയം
മട്ട് : തേൻ മടുമലർ: തേനുള്ളപൂരഞ്ജന: നിറം പിടിപ്പിക്കുന്ന/ചായമിടുന്ന/പ്രീതിപ്പെടുത്തുന്ന/സന്തോഷിപ്പിക്കുന്ന പാരായ് : കാണായ്/കണ്ടാലും
അന്വയാർത്ഥം - വിചാരിച്ചിരിക്കാതെ മധുരത്തേനിൻ അല പുതുമൊട്ടിനകത്ത് ആദ്യമായി കൊഞ്ചി(യപ്പോൾ അത്) തേനൊക്കെച്ചേർത്തു വന്നുടനെ അമലവും തേനുള്ളതുമായ പൂവായി പ്രീതിപ്പെടുത്തുന്ന രീതിയിൽ തുള്ളി(യാടി). (പൂവിൻറെ) പുഞ്ചിരി ആരാമമാകെ ഇതളിടുവാൻ വണ്ട് മന്ദാരപ്പൂവിനോട് തൻ്റെ ഉള്ളം കൊണ്ട സ്നേഹം/അടുപ്പം പ്രിയനാദത്തിൽ (മൂളലിലൂടെ) അരുമയ്ക്കൊത്തു രാഗ(മായ്) പാടുന്നു, കണ്ടാലും.
രാഗാലീനപ്രകമ്പം തഴുകുമകവികത്തിൻറെയീ ധാരനേകൻ
പുണ്യം! കണ്ടെൻറെ ഹൈമക്കനവിനല നലം, ലക്ഷിതസ്മേരമെൻറെ
പാരിൻനേരാക,യേകപ്പൊരുളൊരു നിനവിൽമഗ്ന കല്ലോലമേകു-
ന്നോരന്തർധാരപാടും പുതുപുതു പുളകത്തിന്റെ സാനന്ദഗാനം
പദപരിചയം
പ്രകമ്പം : ഇളക്കം
വികം : മനസ്സ് ധാരൻ : വിഷ്ണു
ലക്ഷിത: വേർതിരിച്ചറിഞ്ഞ
മഗ്ന : മുങ്ങിയ കല്ലോലം : സന്തോഷം
അന്വയാർത്ഥം - രാഗത്തിൽ ലീനമായ കമ്പനം തഴുകുന്ന അകമനസ്സിൻ്റെ ഏകനായ വിഷ്ണുവെന്ന പുണ്യം കണ്ടിട്ട് എൻ്റെ സ്വർണ്ണമയമായ കനവിൻ അല നലമാർന്നതും, ചിരി അത് വേർതിരിച്ച് അറിഞ്ഞതിൻറെയും (ആയി). പാരിൻ്റെ നേരായ ആ ഏകപ്പൊരുൾ ഒരു നിനവിൽമുങ്ങിയ കല്ലോളത്തിൽ (എൻ്റെ) അന്തർധാര പുതുപുതു പുളകത്തിൻ്റെ സാനന്ദഗാനം പാടുന്നു.
വിശദീകരണം- ഒരു കല്ല് വെള്ളത്തിൽ വീഴുമ്പോൾ അലവീഴ്ത്തുന്ന പോലെ നിനവിൽ ആ പൊരുൾ വന്നു മുങ്ങി അതിൻ്റെ അലയൊലിയായി ഞാൻ സാനന്ദഗാനം പാടുന്നു. എനിക്ക് കൈവന്നിട്ടില്ലാത്തതും എനിക്ക് അതുകൂടി വേണമെന്നും മറ്റൊന്നിനോട് തോന്നുന്നത് കാമമാണെങ്കിൽ അത് കൈവന്നശേഷം നിലനിർത്തിക്കൊണ്ടുപോകാനായി അതിനോട് തോന്നുന്നത് രാഗമാണ്. വിഷ്ണു അകത്തുതന്നെയുള്ളവനായതിനാൽ രാഗം
തൂമത്താർ തങ്ങുമുള്ളം നവകവിത കൃതത്തോടിതോ തേടികാമ്പായ്
ലക്ഷം നക്ഷത്രജാലസ്മിത മനനിനവും തന്നു നല്ലോരുമോടി
മോദം കാസാരമാനപ്രകര കവിമനം ലസ്തമുഗ്ദസ് തരം ക-
ണ്ടോരുള്ളം തേടുമോരോ മഹിമ പലതരച്ചിത്രകം മഞ്ജിമയ്ക്കായ്
പദപരിചയം
കൃതം: ഫലം/പ്രയോജനം
കാമ്പ്: ഏറ്റവും ഉള്ളിലുള്ള സത്ത്
കാസാരം : തടാകം
മാനം : സാദൃശ്യം
പ്രകര: അധികം ചെയ്യുന്ന
ലസ്ത: പാടവമുള്ള
സ്തരം : പരന്നുകിടക്കുന്നത്
ചിത്രകം: ചിത്രകാവ്യം/ശോഭയുള്ളതോ അസാധാരണമായതോ ആയ കാഴ്ച
അന്വയാർത്ഥം - തുവെള്ള നിറമുള്ള പൂ (നൽതാർ - സരസ്വതിയുടെ ഇരിപ്പിടം) തങ്ങുന്ന (എൻ്റെ) ഉള്ളം ഫലം/പ്രയോജനം ഉള്ള, കാമ്പായ, പുതുകവിത തേടി. ലക്ഷം നക്ഷത്രജാലം ചിരിക്കുന്ന മനനിനവും (ഭാവനാസ്ഫുല്ലിംഗങ്ങൾ) നല്ല മോടിയും തന്നു. സന്തോഷം തടാകം പോലെ, അധിക (വിഭാവനം) ചെയ്യുന്ന കവിമനസ്സിൻ്റെ പാടവം ഭംഗിയുള്ളതായി പരന്നുകിടക്കുന്നതു കണ്ട ഉള്ളം ഓരോ മഹിമ(കൾ) പലതരം ചിത്രകാവ്യങ്ങളാൽ മഞ്ജിമയ്ക്കായി തേടുന്നു
ആനന്ദം ദത്തസാകം നികരശുഭനിഭദ്ദീപിതം മാനസത്തിൽ
വിസ്താരം ശ്ളോകസാരം പദനിര വരവായ് ഗദ്യനിമ്നം കദാപി
സക്തം സത്തിൽ വിചാരം ദ്യുതിയതിവിമലം രംഗസാരംഗസാര-
പ്രകർഷം മാറ്റിസത്വം കതികതി വിഭുവിന്നാകരം മന്ഥനത്താൽ
പദപരിചയം
സാകം : കൂടെ നികരം: സ്വത്ത്/നിധി
നിഭ: പോലെ
ഗദ്യ: ഗദിക്കത്തക്ക നിമ്ന: മുങ്ങിയ
കദാപി: ഇടയ്ക്കിടയ്ക്ക്/ചിലപ്പോൾ
സാരംഗ: പല നിറമുള്ള പ്രകർഷം : ആധിക്യം/ ശ്രേഷ്ഠത സത്വം: സ്വഭാവം
കതികതി: എത്രയെത്ര
ആകരം: സ്വര്ണം, രത്നം മുതലായവ കുഴിച്ചെടുക്കുന്ന സ്ഥലം
മന്ഥനം: കടയൽ
അന്വയാർത്ഥം - ആനന്ദം തന്നു, കൂടെ നിധിയും. ശുഭം പോലെ പ്രകാശിച്ച മനസ്സിൽ വിസ്താരമേറിയ ശ്ളോകസാരമുള്ള പദനിരകൾ ഗദിക്കത്തക്കതായതിൽ മുങ്ങി പലപ്പോഴും വരവായി. താൽപര്യം (ആണെങ്കിൽ) സത്തായതിലുള്ള വിചാര(ത്തിലും അതിൻ്റെ) ദ്യുതി അതിവിമലവും (ആ കാണുന്ന) രംഗം വർണ്ണശബളവും. (ആ) സാരത്തിൻ്റെ ശ്രേഷ്ഠത (എൻ്റെ) സ്വഭാവം തന്നെ മാറ്റി. മനസ്സിനെ കടയുമ്പോൾ വിഭുവിൻ്റെ എത്രയെത്ര രത്നഖനികൾ. (വിഭു - എല്ലായിടത്തും നിറഞ്ഞിരിക്കുന്നവൻ)
ചിന്തകളിലൂടെ മനസ്സിനെ കടഞ്ഞ് എടുത്താണല്ലോ സർഗാത്മക സൃഷ്ടികൾ പുറത്ത് വരുന്നത്. ഗദിക്കത്തക്കതായത് ഗദ്യം, അപ്പോൾ അതിൽ സത്തും സാരവും കാണും. അങ്ങനെ മനസ്സിനെ മഥിച്ച് സ്വർണ്ണവും രത്നങ്ങളുമൊക്കെ ഉൾപ്പെട്ട സൃഷ്ടികൾ ആർക്കൊക്കെയോ കിട്ടിയിട്ടുണ്ട്, ശ്ളോകത്തിലെങ്കിലും എനിക്കും കിട്ടിയെന്നോ അത് കണ്ടെന്നോ ഒക്കെ എഴുതാമല്ലോ, അല്ലാതെ കിട്ടിയെന്നുള്ള അവകാശവാദമില്ല, വെറും ആഗ്രഹം മാത്രം
ഭാരതത്തിലുടനീളം പലപലതരം നാഗബന്ധങ്ങളുണ്ട്. തെലുങ്കിൽ ഇതിന് സ്വല്പം വ്യത്യാസം കാണാം. അക്ഷരങ്ങളുടെ സംഗമസ്ഥാനം മാറുന്നു. ഇവിടെ ഒറ്റനാഗവും 20 ബന്ധങ്ങളുമാണ്. കുമാരസംഭവം കഴിഞ്ഞ് സന്തോഷാധിക്യത്തിൽ ഇന്ദ്രൻ ശിവനെ സ്തുതിച്ചുകൊണ്ട് ചൊല്ലിയതാണെത്രെ ഇവരുടെ ആദ്യത്തെ നാഗബന്ധം. ഇനി ഇവരുടെ രീതിയിലുള്ള നാഗബന്ധം പൂരിപ്പിച്ചുനോക്കാം
പ്രേമത്തിൻ കാവ്യമന്ത്രം ദലമിടുമിനിയസ്ഫീതമാസാരനാദം
ഔപമ്യം ചാർത്തിവർണ്ണം മഥിതഭൃതമകസ്ഥൂമമായ് താരയൻപായ്
താരുണ്ടേ, സാരസമ്യക് പദമണിമലരോ മേവതായ് കാൺമുകണ്ണിൽ
മോദത്താൽ താമ്രതങ്കം രുചിര വരകിനാവാസനം, ചാരു രോഹം
പദപരിചയം
സ്ഫീത : വർദ്ധിച്ച ആസാരം : ധാരമുറിയാത്ത മഴ ഔപമ്യം: തുല്യത/ സാമ്യം. മഥിത: കടഞ്ഞ ഭൃത: നിറയ്ക്കപ്പെട്ട/ പോഷിപ്പിക്കപ്പെട്ട സ്ഥൂമം: പ്രകാശം താര: തിളക്കമുള്ള/ ഉത്കൃഷ്ടമായ
സമ്യക് : മുഴുവനും താമ്രം : ചെമ്പ്/ചുവപ്പുനിറം
രുചിര: ഭംഗിയുള്ള രോഹം: പൂമൊട്ട്
അന്വയാർത്ഥം - ഉത്കൃഷ്ടവും (ഇനിയ - ഉത്കൃഷ്ടമായ) വർദ്ധിച്ചതുമായി പ്രേമത്തിൻ്റെ കാവ്യമന്ത്രം ദലമിടുമ്പോൾ ഇടമുറിയാത്ത (ചിന്താ) മഴയുടെ നാദം കടഞ്ഞുനിറച്ച മനസ്സിൻ്റെ പ്രകാശമായും തിളങ്ങുന്ന സ്നേഹമായും നിറം ചാർത്തി. (മന)താര് ഉണ്ട്, ഒരു ഭംഗിയുള്ള പൂമൊട്ട് ;(അത്) സാരം മുഴുവൻ പദങ്ങളായ് അണിഞ്ഞ മലരോ, സന്തോഷത്താൽ ചെമ്പൊന്നായി മേവുന്നതായ് കണ്ണിൽ കാണ്മു, ഭംഗിയേറിയതും ഉത്തമമായതുമായ കിനാവിൻറെ സുഗന്ധത്തോടെ.
മനതാര് അല്ലെങ്കിൽ അകതാര് എന്നൊക്കെയാണ് നമ്മൾ പറയുന്നത്. ഭാഷയിൽ പോലും മനസ്സ് ഒരു താരല്ലേ. ആ താരിൽ കിനാവിൻറെ സുഗന്ധം ഉള്ളതുകൊണ്ടാവാം സ്വപ്നസുഗന്ധം എപ്പോഴും കവിതകളിൽ പതിവുപല്ലവിയാകുന്നത്
ഉത്തരേന്ത്യയിൽ ഒറ്റനാഗമേയുള്ളൂ, തലയിൽനിന്നും വാലിലേക്ക് ഒറ്റപ്പോക്കാണ്, നാഗപാശപ്രബന്ധം! ഇതും നമ്മുടേതും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. വാൽഭാഗം കൂട്ടിയോജിപ്പിച്ച് അവിടെ ഒരു അക്ഷരം കൊടുക്കുന്നു, അങ്ങനെ മൂന്നാം പാദം ഇവിടെ തുടങ്ങി രണ്ടാമത്തെ അക്ഷരം തൊട്ട് മേലേ കാണിച്ചിരിക്കുന്നതുപോലെ പോകുന്നു. ഒരക്ഷരം കുറഞ്ഞതിനാൽ അവസാനബന്ധം നാലാം പാദം അവസാന അക്ഷരം = ഒന്നാം പാദം രണ്ടാമത്തെ അക്ഷരം എന്നാകും. ബാക്കിഭാഗം വാലായതിനാൽ വേറേ അക്ഷരങ്ങളുമില്ല. നമ്മുടെ രീതിയിൽനിന്നും ഇത് 3, 4 പാദങ്ങളിലെ ബന്ധനക്രമമൊഴികെ മറ്റു വ്യതാസങ്ങളില്ല.
ഹർഷംതൻ മന്ദവീകം വരനികരഗിര സ്ഥൈര്യവൃഷ്ടി പ്രകാമം
മദ്രം പെയ്യും നികാമപ്രമഥമനമകം പാരവന്ദ്രം സപര്യ
നീടും നീകാൺമു ചിത്തേ, പെരുകിവികിരണ സ്തോമമാ വീണപാടും
നിന്നിൽ സന്തുഷ്ടിയോടും സ്വരനിര വിമലം ചിന്തി നിക്വാണവർഷം
പദപരിചയം
വീകം - കാറ്റ് വര- ശ്രേഷ്ഠമായ നികരം - നാലുപാടും വ്യാപിച്ചത് ഗിര - സരസ്വതി/വാക്ക്/ഭാഷണം പ്രകാമം - സന്തോഷപൂർവ്വം/മനസ്സോടെ മദ്രം - സന്തോഷം നികാമം - ഏറ്റവും പ്രമഥ - മഥിക്കുന്ന/കടഞ്ഞ വന്ദ്രം - ഐശ്വര്യം നീട് - പ്രഭ/ഭംഗി സ്തോമം - സ്തുതിക്കപ്പെടുന്ന നിക്വാണം - വീണ ചേങ്ങല തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദം
അന്വയാർത്ഥം - ഹർഷത്തിൻ്റെ ഇളംകാറ്റ് ശ്രേഷ്ഠവും നാലുപാടും വ്യാപിക്കുന്നതുമായ സരസ്വതി/വാണിയായി സ്ഥൈര്യതയുടെ വർഷം സന്തോഷത്തോടെ പെയ്യുമ്പോൾ ഏറ്റവും മഥിക്കുന്ന/മഥിക്കപ്പെടുന്ന മനസ്സിനകം അപാരമായ ഐശ്വര്യം (ആ) സപര്യ തരുന്നു. ആ ഭംഗിയും നീ ചിത്തത്തിൽ കാണുന്നു, അത് പെരുകി വരുന്ന വികിരണം (പോലെ) സ്തുതിക്കപ്പെടുന്ന (ആ) വീണ പാടും, (അപ്പോൾ) നിന്നിൽ സന്തുഷ്ടിയോടും സ്വരങ്ങളുടെ (ഒരു) വിമലനിര തന്നെ (ആ) വീണാനാദം വർഷിച്ചു ചിന്തി.
വികിരണം എന്ന് പറയുമ്പോൾ ചിതറൽ, പ്രസരണം എന്നൊക്കെ അർത്ഥം. സൂര്യനെ നമുക്ക് നോക്കാനാകില്ല, ആ പ്രസരണം മതി പകൽവെളിച്ചത്തിന്. അതുപോലെ ദേവിയെ നേർക്കുനേർ കാണേണ്ടതില്ല, ആ പ്രസരണം തന്നെ കവിത്വത്തിന് ധാരാളം മതിയാകും എന്ന് ഞാൻ കരുതുന്നു.